“ഒരു കർഷകന്റെ കരളിൽ അഭിമാനം തോന്നുന്നത് താനെ കിളച്ചു താനെ വിതച്ചു ഒരു വിത്തിടുമ്പോളും അതിന്റെ ഫലം അനുഭവിക്കുമ്പോഴാണ്…”എന്ന് പണ്ട് സ്‌കൂളിൽ പഠിച്ചതോർക്കുന്നു.
ആ അഭിമാനനം അതിന്റെ അത്യുന്നതയിൽ എത്തിയ അത്യപൂർവ നിമിഷമായിരുന്നു എന്റെ മാതാപിതാക്കൾക്ക്…
ചങ്ങനാശ്ശേരി അതിരൂപതയിലെ മുപ്പത്തഞ്ചോളം വൈദികകർക്കൊപ്പം സാർവത്രിക സഭയുടെ ഇടയനായ പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് സ്നേഹസമ്മാനമായി ഏലക്കാമാല സമർപ്പിക്കുന്നു…
മറക്കാനാവാത്ത ഈ അനുഭവത്തിന്റെ നിർവൃതിയിലാണ് പപ്പയും മമ്മിയും. തങ്ങളുടെ വിവാഹത്തിന്റെ നാല്പതാം വാർഷികത്തിൽ ഇത്തരമൊരു അവിസ്മരണീയമായ അനുഭവം ഉണ്ടാകുമെന്ന് സ്വപ്നേപി വിചാരിച്ചിരുന്നില്ല.
എഴുമാസങ്ങൾക്ക് മുൻപ് യുറോപ്യൻ യാത്ര തീരുമാനിച്ചപ്പോൾ മിലാനിലെ കന്തീശങ്ങളുടെ കബറിടത്തിൽ എത്തി പ്രാർത്ഥിക്കാൻ സാധിക്കുമെന്ന ചിന്ത അവർക്ക് ഒരുപാട് സന്തോഷം നൽകിയിരുന്നു. അതിനൊരുകാരണവുമുണ്ട്. കോതനല്ലൂരുള്ള കന്തീശങ്ങളുടെ പള്ളി പെരുന്നാളിന് ഏലക്കാ മാല സമർപ്പിക്കുന്ന ഒരു പതിവ് മധ്യതിരുവതാംകൂറുകാരായ കർഷക കുടുംബങ്ങളുടെ ഒരു പാരമ്പര്യമാണല്ലോ. പഞ്ഞം, പട, വസന്ത ഇത്യാദികളിൽ നിന്നും പൂർവ്വ തലമുറകളെ സംരക്ഷിച്ച വി. സെബസ്ത്യാനോസിനോടുള്ള ആദരസൂചകമായി അതിരമ്പുഴ പള്ളിയിലും ഏലക്കാമാല നേർച്ചയായി അർപ്പിക്കുന്ന പതിവ് പ്രസിദ്ധമാണ്. ഈ പതിവുകൾ മുടങ്ങാതെ അനുഷ്ഠിക്കുന്ന പാരമ്പര്യം കാർഷകരായ ഞങ്ങളുടെ കുടുംബത്തിലുമുണ്ടായിരുന്നു.
കോതനല്ലൂരുനിന്നും കട്ടപ്പനക്ക് കുടിയേറിയ നാളുമുതൽ എല്ലാവർഷവും മുടങ്ങാതെ അപ്പച്ചൻ കാന്തിശങ്ങളുടെ പെരുന്നാളിന് വരും. അപ്പോളെല്ലാം എലക്കാമാലയും കയ്യിലുണ്ടാവും പുണ്യാളൻമ്മാർക്ക് നന്ദിപറയാൻ. അതുകൊണ്ടുതന്നെ ഇരട്ട വിശുദ്ധരായ ഗർവാസീസിനോടും പ്രോത്താസീസിനോടും പ്രത്യേക വണക്കവും ഭക്തിയും പുലർത്തുവാൻ വല്യപ്പച്ചനാണ് വിത്തുപാകിയത്. ഞങ്ങൾ വല്യപാപ്പായെന്നാണ് വിളിക്കുന്ന പപ്പയുടെ മൂത്തജേഷ്‌ഠനും ഈ പതിവ് തുടർന്നു. വല്യപാപ്പക്ക് പക്ഷെ ഭക്തി കൂടുതലും അതിരമ്പുഴയിലെ സെബാസ്റ്റനോസിനോടായിരുന്നു. പിന്നീട് കൃഷി കുരുമുളകിൽ നിന്നും എലത്തിലേക്ക് മാറിയപ്പോൾ ഇടവകപള്ളിയായ അയർക്കുന്നം പള്ളിയിലും പെരുനാളിന് ഏലക്കാമാല സമർപ്പിക്കുന്ന പതിവ് പപ്പായും ആരംഭിച്ചു.
അതുകൊണ്ടു തന്നെ ഈ യാത്രയിൽ ഇരുവരുടെയും പ്രാർത്ഥനകളിലൊന്ന് വല്യപ്പച്ചന് ഏറെ പ്രിയപ്പെട്ട കന്തിശങ്ങളുടെ കബറിടം സന്ദർശിക്കണം എന്നുകൂടിയുണ്ടായിരുന്നു.
“എന്തായാലും റോമിൽ പോകുന്നുണ്ടല്ലോ, വത്തിക്കാനിൽ പോകാനും മാർപ്പാപ്പയെ നേരിൽ കാണാനും അവസരം കിട്ടിയാലോ?” മമ്മിയുടെ ആത്മഗതം വെറുതെ വിട്ടുകളയാൻ പപ്പക്കും മനസുവന്നില്ലെന്നു തന്നെ പറയാം. ഇനി അഥവാ, മാർപ്പാപ്പയെ കാണാൻ സാധിച്ചാൽ ഹൈറേഞ്ചിലെ കർഷകന്റെ അധ്വാനത്തിന്റെയും കറയില്ലാത്ത വിശ്വാസത്തിന്റെയും പ്രതീകമായി ഒരു ഏലക്കമാലാ പരിശുദ്ധ പിതാവിനും നല്കണം എന്ന് പപ്പാ മനസിൽ തീരുമാനിച്ചുറപ്പിക്കുകയും, അധികമാരെയും അറിയിക്കാതെ കട്ടപ്പനയിലെ വണ്ടന്മേട്ടിലെ പറമ്പിൽ നിന്നും മാലകെട്ടാനാവശ്യമായ കായുമെടുത്തു തമിഴ്നാട്ടിലെ കമ്പത് കൊണ്ടുപോയി മനോഹരമായ ഒരു ഏലക്കാമാല തയ്യാറാക്കി. ഓരോ കായും പ്രാർത്ഥനയിലും അധ്വാനത്തിലും കൊരുത്തെടുത്ത് കയ്യിൽ കരുതിയപ്പോൾ, പപ്പാ പോലും നിനച്ചിരുന്നില്ല ഈ ആഗ്രഹം നിറവേറുമെന്ന്.
തടസങ്ങളോന്നും ഉണ്ടാവാതിരാക്കാനെന്നവണ്ണം പ്രാർത്ഥിച്ചൊരുങ്ങിയാണ് ഇരുവരും യാത്രതുടങ്ങിയത്. ഒടുവിൽ ആ ദിവസം എത്തിച്ചേർന്നു. 2024 ഏപ്രിൽ 24 ബുധനാഴ്ച. ആഴ്ചയുടെ മധ്യത്തിൽ പരിശുദ്ധ പിതാവിന്റെ പൊതുവായ ആശീർവാദത്തിനൊരുങ്ങുകയാണ് വത്തിക്കാൻ ചത്വരം. ഈ ദിവസത്തിനൊരു പ്രത്യേകത കൂടിയുണ്ട്. പൗരസ്ത്യ സഭകളിൽ ഏപ്രിൽ ഇരുപത്തിനാലിനാണു വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ ആഘോഷിക്കുന്നത്. മാർപാപ്പ തന്റെ സ്ഥാനപ്പേരായ ഫ്രാൻസിസ് എന്ന നാമം സ്വീകരിക്കുന്നതിന് മുൻപ് അദ്ദേഹത്തിന്റെ പേര് ജോർജ് ബെർഗോഗ്ലിയോ എന്നായിരുന്നു എന്നത് ഓർമ്മിക്കുന്നുണ്ടല്ലോ. അതെ, ഇന്നാണ് പൗരസ്ത്യ സഭ പാരമ്പര്യമനുസരിച്ച് പരിശുദ്ധ പിതാവിന്റെ നാമഹേതുകത്തിരുനാൾ. അതുകൊണ്ട് തന്നെ വത്തിക്കാൻ ചത്വരത്തിൽ തടിച്ചു കൂടിയ ആ വലിയ ജനക്കൂട്ടം ആവേശത്തിലായിരുന്നു. പതിവ് പോലെ “ഫ്രാൻജെസ്‌കോ” “വിവ ഇൽ പാപ്പാ” വിളികൾക്ക് നടുവിൽ “ബെർഗോഗ്ലിയോ” വിളികളും അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു. ആ ഹർഷാരവത്തിനിടയിൽ സീറോ മലബാർ സഭയിലെ ചങ്ങനാശേരി അതിരൂപതാ വൈദികരും ഉണ്ട്. അതിരൂപതയിൽ നിന്നും യൂറോപ്പിൽ സഭാ ശുശ്രൂഷകളിലും പഠനത്തിലും ആയിരിക്കുന്ന മുപ്പത്തഞ്ചോളം വൈദീകരും ശെമ്മാശന്മാരും, പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പയെ നേരിൽ കണ്ട് ആശംസകളറിയിക്കാനും അനുഗ്രഹം വാങ്ങാനും സന്തോഷത്തോടെ കാത്തുനിൽക്കുകയാണ്. ഒരു പക്ഷെ സിറോമലബാർ സഭയിൽ നിന്നും ആദ്യമായിട്ടായിരിക്കണം ഒരു രൂപതയിൽ നിന്നുമുള്ള ഇത്രയും അച്ചനമ്മാർക് ഒരുമിച്ച് മാർപാപ്പയെ കാണാൻ അവസരമൊരുങ്ങുന്നത്.
സാധാരണയായി പാപ്പയെ കാണുന്നവർ എന്തെങ്കിലും ചെറു സമ്മാനങ്ങളും കരുതാറുണ്ട്. പപ്പയും മമ്മിയും കയ്യിൽ കരുതിയിരിക്കുന്ന സമ്മാനം തന്നെ മാർപ്പാപ്പയ്ക്ക് കൊടുത്തു സ്വികരിക്കാം എന്ന് തിരുമാനിച്ചു. ആ തീരുമാനം തെല്ലൊന്നുമല്ല അവരെ ആവേശഭരിതരാക്കിയത്. മലയാളിത്തം നിറഞ്ഞു നിൽക്കുന്ന ഇത്തരത്തിലൊരു സമ്മാനം പരിശുദ്ധ പിതാവിന് നൽകാൻ കിട്ടിയ അവസരം അവിസ്മരണീയമായി എല്ലാവര്ക്കും തോന്നി.
പിന്നീട് നടന്ന കാര്യങ്ങൾ അവിസ്മരണയീമായിരുന്നു. ഇളം പച്ച നിറത്തിൽ സുഗന്ധം പരത്തുന്ന മാലയും കയ്യിൽ പിടിച്ചു കാത്തുനിന്ന ആ സംഘത്തിലേക്ക് പാപ്പയുടെ വീൽചെയർ നീങ്ങി വന്നു. മഞ്ഞയും വെള്ളയും നിറത്തിൽ നിറങ്ങൾ തുന്നിയ വ്യത്യസ്തമായൊരു സമ്മാനം മാർപാപ്പയെ അത്ഭുതപ്പെടുത്തിയെന്നു ആ വിടർന്ന കണ്ണുകൾ വിളിച്ചു പറഞ്ഞു. ആ കർഷക സമ്മാനം കഴുത്തിൽ അണിയിച്ചു മാർപാപ്പയെ സ്വീകരിച്ചശേഷം വൈദികർ എല്ലാവരും കൂടിനിന്ന് മാർപാപ്പായ്ക്ക് നാമഹേതുതരുനാളിനുള്ള ഗാനം ആലപിക്കുമ്പോൾ, കേരളത്തിന്റെ
വിശ്വാസ ദൃഢതയുടെ പൈതൃകം പേറുന്ന സമ്മാനം, പത്രോസിന്റെ പിൻഗാമിയുടെ കഴുത്തിൽ അണിയിക്കാൻ സാധിച്ച സന്തോഷത്തിൽ, ആനന്ദാശ്രുക്കൾ പൊഴിക്കുകയായിരുന്നു പപ്പയും മമ്മിയും.
ഗ്രീക്ക് ഭാഷയിൽ ഗീവർഗീസ് എന്ന വാക്കിന് കൃഷിക്കാരൻ എന്നും അർത്ഥമുണ്ടത്രെ… കന്തീശങ്ങൾക്ക് മാലയിട്ട് തുടങ്ങിയ വല്യപ്പച്ചന്റെ ഓർമ്മയിലാവണം എനിക്കും അതേപേരു നൽകിയത്. അതെ പേരുകാരനായിരുന്ന പരിശുദ്ധ പിതാവിന് ഗീവർഗീസിന്റെ തിരുന്നാൾ ദിനം തന്നെ തങ്ങളുടെ അധ്വാന ഫലം സമ്മാനിക്കാനായതിൽ “ജോസും മോളിയും” അതിവസന്തുഷ്ടരാണ്. എന്നാലും വർഷങ്ങളായി മുടങ്ങാത്ത ബൈബിൾ വായനയുടെ ഫലമാണ് ഈ അനുഗ്രഹമെന്നാണ് മമ്മിയുടെ പക്ഷം. എന്തായാലും കേരളസഭയുടെ വിശ്വാസം പാപ്പാ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു വത്തിക്കാനിൽ അരങ്ങേറിയത്. മണ്ണിൽ പൊന്നു വിളയിക്കുന്ന തഴമ്പിച്ച കരങ്ങളിൽ ജപമണികൾ ഉരുളുന്ന കാലത്തോളം ആ വിശ്വാസം അങ്ങനെ സുഗന്ധം പരത്തിക്കൊണ്ടിരിക്കുക തന്നെ ചെയ്യും.
ഓരോ പൂവും ഓരോ ചെടിയും അനേകായിരം കഥകളാണ്.
മണ്ണിന്റെ വിണ്ണിന്റെ കാറ്റിന്റെ മഴയുടെ കഥ എന്ന് എവിടെയോ കേട്ടത് എത്രയോ സത്യം… അവയൊന്നുമറിഞ്ഞിരിന്നിട്ടുണ്ടാവില്ല ഈ പുണ്യമുഹൂർത്തം…!!🤍💚
..എല്ലാം കണ്ട് അപ്പച്ചനും ചിരിക്കുന്നുണ്ടാകും !
24 April 2024
Pathmos ✍️